Thursday, November 8, 2007

മാധവിക്കുട്ടിയല്ല കമലാ ദാസ്

ഞാന്‍ പഠിച്ചിരുന്ന കോളിജ് അതിന്റെ മഹനീയ ചരിത്രത്തില്‍ ഊറ്റം കൊണ്ട് ചുമ്മാ ഉറങ്ങിക്കിടക്കുന്ന ഒന്നായിരുന്നില്ല. അവിടത്തെ എല്ലാ ഡിപ്പാര്‍ട്ട്മെന്റും ഒന്നിനൊന്ന് മികച്ചതായിരുന്നു. അതതു വിഷയത്തിലെ ഉന്നതവ്യക്തികളെ സെമിനാര്‍, സിമ്പോസിയം, ഡിബേറ്റ് എന്നൊക്കെ പറഞ്ഞ് എല്ലാമാസവും ഏതെങ്കിലും വീഐപ്പികളെ കൊണ്ടുവരുമായിരുന്നു.

ഞങ്ങളുടെ ഡിപ്പാര്‍ട്ട്മെന്റിന്റെ തലവന്‍ കേരളത്തിലെ സാഹിത്യവിമര്‍ശന രംഗത്ത് അറിയപ്പെടുന്ന ഒരു വ്യക്തിത്വമായിരുന്നതിനാല്‍ എന്റെ എം.എ കാലയളവില്‍ ഒട്ടു മിക്ക സാഹിത്യ സാംസ്കാരിക നായകന്മാരും അവിടെ എത്തിച്ചേന്നു. നമ്മുടെ സാറ് ആരു വന്നാലും ഒരു ക്ലാസ് റൂമില്‍ വിദ്യാര്‍ത്ഥികളുമായി സംവദിക്കാന്‍ അവരെ വിട്ടുതരുമായിരുന്നു. മിക്കവാറും കൊച്ചുകൊച്ചു വര്‍ത്തമാനങ്ങള്‍ ആയിരിക്കും ഞങ്ങള്‍ ചോദിക്കുക. ഏതു പേന കൊണ്ടാണ് എഴുതുന്നത്? രാത്രിയോ പകലോ എഴുതുകാ തുടങ്ങിയ ചോദ്യങ്ങള്‍. ഞാന്‍ ശ്രദ്ധിച്ച ഒരു കാര്യം 80% എഴുത്തുകാരും കുറുക്കുകൊള്ളുന്ന മറുപടികളാല്‍ ഇവരെ കളിയാക്കി ഇരുത്തുന്നവരായിരുന്നു.

ഒരിക്കല്‍ വന്നത് സാക്ഷാല്‍ മാധവിക്കുട്ടിയായിരുന്നു. മാധവിക്കുട്ടിയുടെ പഴയകാല ഫോട്ടോസ് (അല്ലാതെ വായന കൊണ്ടുള്ള ആരാധന ഉണ്ടാവാന്‍ മാത്രം ഞാന്‍ ഒരു വായനക്കാരിയല്ല)കണ്ട് ഞാന്‍ അത്ഭുതപ്രതന്ത്രയായിരിക്കുന്ന കാലമായിരുന്നു അത്. എന്തുമാത്രം സുന്ദരിയായിരുന്നു അവര്‍! അല്ലെ?

അന്നത്തെ കൊച്ചുവര്‍ത്തമാന സെഷന്‍ കഴിഞ്ഞ് എല്ലാവരും പുറത്തിറങ്ങുമ്പോള്‍ മാധവിക്കുട്ടി എന്നെ ‘കുട്ടീ’ എന്ന് വിളിച്ചു.
എന്നെ തിരിച്ചു നിര്‍ത്തി. എന്റെ മുടി മുഴുവന്‍ തലോടി. അന്നെനിക്ക് കേശസമിറിദ്ധി ഉണ്ടായിരുന്നു. നിതംബം മൂടി കിടക്കുന്ന കാ‍ര്‍കൂന്തലിന്റെ ഉടമസ്ഥയായിരുന്നു ഞാന്‍ (ഓര്‍ക്കുക പാസ്റ്റ് ടെന്‍സ് ആണ്)
കുട്ടീ, എന്താണ് ഈ മുടി ശ്രദ്ധിക്കാത്തത്? എണ്ണ തേച്ച് പരത്തിയിട്ട് ഉണക്കാറില്ലെ?
ഇല്ല, മാം ഹോസ്റ്റലിലായതില്‍ പിന്നെ....
അങ്ങനെ പറയരുത് കുട്ടീ, ദൈവം തന്ന ഭാഗ്യമല്ലേ...

ആ സമയം ഫോട്ടോ ഗ്രാഫര്‍ ടിന്റുച്ചായന്‍ മുന്നോട്ട് വന്ന് ഒരു ഫോട്ടോ എടുക്കട്ടെ രണ്ടാളുടേയും എന്ന് പറഞ്ഞു. മാധവിക്കുട്ടി എന്നോട് ചേറ്ന്ന് നിന്നു. കവിള്‍ എന്റെ കവിളിനോട് മുട്ടിച്ച് നിന്നു.
(ഈ ടിന്റുച്ചായന്‍ ആയിരുന്നു കോളിജിന്റെ ഔദ്യോഗിക ഫോട്ടോ ഗ്രാഫര്‍. വീ ഐ പ്പി കള്‍ വന്നാല്‍ അവരുടെ കൂടെ നമ്മളെ നിര്‍ത്തി ഫോട്ടോ എടുക്കുന്നതില്‍ വിരുതന്‍. പക്ഷേ ആ ഫോട്ടോസ് പ്രിന്റെ കൊണ്ടുവന്ന് കാണിച്ചു തരും. പിന്നീട് അതിനു മോഹവിലയയാണ്. ഒരുതരം ലേലം വിളി. പറഞ്ഞകാശു കൊടുത്ത് കുട്ടികള്‍ അതു വാങ്ങും)
ആ ഫോട്ടോ ഞാന്‍ ഫ്രെയിം ചെയ്ത് സ്വീകരണ മുറിയില്‍ വച്ചിട്ടുണ്ട്.

പറഞ്ഞു വന്നത് അതല്ല:
എന്റെ ഹബ്ബിയുടെ ഒരു ജെര്‍മ്മന്‍ സുഹൃത്തും ഗേള്‍ഫ്രന്റും ഒരിക്കല്‍ വീട്ടില്‍ വന്നു. ഞാന്‍ അവര്‍ക്ക് എരിവില്ലാത്ത മെഴുക്കുപുരട്ടിയും, മധുരമുള്ള മത്തങ്ങ എരിശ്ശേരിയും കൂട്ടി ഊണു തയാറാക്കി കൊടുത്തു. വരുന്നവര്‍ കാണട്ടെ എന്നു വച്ച് ഞാന്‍ സ്വീകരണമുറിയില്‍ വച്ചിരുന്ന മാധവിക്കുട്ടിയുടെ ഫോട്ടോ കണ്ടതും വന്ന ജെര്‍മ്മന്‍ കാരി വ്വാഉ വ്വാഉ വ്വാഉ കാ‍..മാ...ലാ... എന്നു പറഞ്ഞ കരഞ്ഞ് ആ ഫോട്ടോ എടുത്തു. അവള്‍ ഇത്രയും അത്ഭുതപെടുന്നത് എന്തിനെന്ന് എന്റെ ഹബ്ബിയും സുഹൃത്തും അത്ഭുതപ്പെട്ടു. (എന്റെ പ്രിയപ്പെട്ട ഭര്‍ത്താവു അതുവരെ വിചരിച്ചത് ഈ മാധവിക്കുട്ടി എന്റെ ആന്റിയോ മറ്റോ ആണെന്നാണെന്ന്! ഒരു മലയാളി ഭാര്യയായിരുന്നെങ്കില്‍ ഞാന്‍ മൂക്കു പിഴിഞ്ഞ് കരഞ്ഞിരുന്നേനം).

എന്റെ ഭാഗ്യത്തിന് ഈ പെണ്‍കുട്ടിയുടെ ഇംഗ്ലീഷ് എനിക്ക് മനസിലാവത്ത തരം ക്ര്കിഷ്കുഷ് ആയതിനാല്‍ ഹബ്ബി മീഡിയേറ്ററായി. കമലാദാസിനെ എങ്ങനെ അറിയും? കണ്ടിട്ടുണ്ട്? എത്ര തവണ? കമലാദാസിന്റെ വീട്ടില്‍ പോയിട്ടുണ്ട്? ഇങ്നനെ ചോഡ്യങ്നളുടെ പെരുമഴയായിരുന്നു. ഉത്തരത്തിന് ഒട്ടും ഗമ കുറച്ചില്ല. കണ്ടിട്ടുണ്ടോ എന്നോ? ആയിരം വട്ടം. കല്യാണാത്തിനു വരാന്‍ കഴിയാഞ്ഞതില്‍ എപ്പോഴും കമലാദാസിനു സങ്കടമാണ്. നാട്ടില്‍ ചെന്നാല്‍ രണ്ടു ദിവസം കൂടേ താമസിക്കാന്‍ ചെല്ലണം എന്ന് പറഞ്ഞിട്ടുണ്ട്.... ഒട്ടും കുറക്കാതെ തട്ടിവിട്ടു.

എന്റെ ഹബ്ബി ഇതിനിടയില്‍ അവളോട് ആരാണീ കമലാദാസ് എന്ന് ചോദിച്ചു.

കമലാദാസിനെപറ്റി പറഞ്ഞിട്ടും പറഞ്ഞിട്ടും അവള്‍ക്ക് തീരുന്നില്ല. അവളുടേ യൂണിവേറ്സിറ്റിയില്‍ കമലാദാസിന്റെ പുസ്തകം സിലബസ്സില്‍ ഉണ്ടുപോലും!

ഇന്ത്യയില്‍ പോകുമ്പോള്‍ കമലാദാസിനെ കാണാന്‍ സംവിധാനം ഉണ്ടാക്കിത്തരണമെന്ന് അവളും തരാമെന്ന് ഞാനും ഏറ്റു. ദൈവമേ!

Tuesday, November 6, 2007

പട്ടി കടി അഥവാ moon in red.


പട്ടികടി കൊണ്ട് കിടക്കുകയാണിവിടേ..


പ്രീഡിഗ്രി, ബീ.എ, എം.എ ഇവയ്ക്ക് ഒരു കാളിജില്‍ തന്നെ പഠിക്കാന്‍ ഭാഗ്യം സിദ്ധിച്ച ഒരുത്തിയാണ് ഞാന്‍. അതിനും മുന്നേ പത്തു കൊല്ലം ഈ സ്ഥാപനത്തിന്റെ തന്നെ സ്ക്കൂളിലും. എന്നെപോലെ ഞാന്‍ മാത്രമല്ലായിരുന്നു എന്ന് മാത്രം. ഞങ്ങളുടെ മാതാപിതാക്കളും ഒരുമാതിരി എല്ലാവരും ഇവിടെ തന്നെയൊക്കെയായിരിക്കും പഠിച്ചിരിക്കുക. ഇടയ്ക്ക് 6 മാസം പേരന്റ്സ് യൂയെസ്സില്‍ ഉള്ള അവരുടെ ഉടപ്പിറന്നവരുടെ അടുത്ത് പോയപ്പോള്‍ (ആ പോക്കിലാണ് എന്നെയങ്ങോട്ട് കച്ചവടം ഒറപ്പിച്ചത് കെട്ടോ)എനിക്ക് ഹോസ്റ്റലില്‍ നിക്കാന്‍ അനുവാദം കിട്ടി. അന്ന് ഞാന്‍ എം.എക്കു പഠിക്കുകയായിരുന്നു. എല്ലാ ശനി ഞായര്‍ ദിവസങ്ങളില്‍ വന്ന് (വീടു വൃത്തിയാക്കാന്‍ എന്ന പേരു പറഞ്ഞ് ഞങ്ങള്‍ അവിടെ അടിച്ചുപൊളിക്കുമായിരുന്നു. ആനിയും കൂട്ടുകാരികളും കൂടി ഒരു പടത്തില്‍ കാട്ടുന്ന പോലെ ഒക്കെ എന്റെ പുരയിടത്തില്‍ ഞങ്ങള്‍ ചെയ്യുമായിരുന്നു. ആ പടത്തിന്റെ പേരു നാവിന്‍ തുമ്പിലുണ്ട്. വരുന്നില്ല)

ഹോസ്റ്റലില്‍ നിക്കുമ്പോഴാണ് ഒരു ദിവസം റൂം മേറ്റ് ആശ (പേരു ഒറിജിനലാണു) രാവിലെ ഇന്ന് വരുന്നില്ല എന്ന് പറഞ്ഞു. എന്താ പറ്റീത് എന്ന് ഞാന്‍ ചോദിച്ചപ്പോള്‍ അവള്‍ പറയുകയാ ഓ ഇതു സാരമില്ല, പട്ടി കടിച്ചതാ എന്ന്! അയ്യോ ടീ ഡോക്ടറെ കാണാം എന്റെമ്മേ? എപ്പോ സംഭവിച്ചു എന്നൊക്കെ ഞാന്‍ ആകെ ഭയന്നു. പിന്നേ പട്ടി കടിച്ചതിനല്ലേ ഡോക്ടറേ കാണുന്നത് ഒന്നു പോ കൂവേ എന്ന് അവളും. എനിക്കാകപ്പാടെ പരിഭ്രമായി കേട്ടോ.
ഏതു പട്ടിയാടീ കടിച്ചത്, ഞാന്‍ കണ്ടില്ലല്ലോ....
..ങാ നീ കാണണ്ടാ കാഴ്ച തന്നെയാണു. MAFTAL സ്റ്റോക്ക് ഉണ്ടു നീ നിന്റെ പണിനോക്കി ഒന്നു പോയിത്തരാമോ?

ഞാന്‍ ക്ലാസില്‍ പോയി ബാക്കിയുള്ളവരോട് പറഞ്ഞു. അപ്പോഴാണു അറിയുന്നത് menstural period ന്റെ ഹോസ്റ്റല്‍ പരിഭാഷയാണു പട്ടി കടി എന്ന്. പരുമല തിരുമേനിയാണേ അന്നു മുതല്‍ ഇന്നുവരെ ഞാന്‍ പട്ടികടിച്ചിരിക്കുകയാണേ എന്നു പറഞ്ഞിട്ടുള്ളൂ...

അന്നു ഞാന്‍ തിരിച്ചു വന്ന് കൂട്ടുകാരിയോട് എന്നെ ആദ്യമായി പട്ടികടിച്ച കഥ പരഞ്ഞു -ആ സമയം അവള്‍ തിരുത്തി. ആദ്യമായി പട്ടി കടിച്ചു എന്നൊന്നും പറയണ്ട. അതിനെ പേപ്പട്ടി കടിച്ചു എന്ന് പറഞ്ഞാല്‍ മതി.

അതു കൊണ്ട് എന്നെ പേപ്പട്ടി കഠിച്ച ആ ഓര്‍മ്മ ഞാന്‍ അന്നവളോട് പങ്കുവച്ചു. പിന്നെ ഞാന്‍ നിങ്ങളുമായി പങ്കുവയ്ക്കാം.